പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിൽക്കുന്ന മഹേശ്വരിയമ്മയുടെ ഞെഞ്ചിൽ വല്ലാത്തൊരു ആദി കേറി പിടയ്ക്കുന്നുണ്ടായിരുന്നു.
“നേരം സന്ധ്യയായി… മഴയാണേൽ നിൽക്കുന്ന ലക്ഷണവും ഇല്ലല്ലോ… ഈ ചെക്കനിത് എവിടെ പോയി കിടക്കാ… കയ്യിൽ ഒരു വെട്ടം പോലുമില്ലാതെ ഈ കൂറ്റാക്കൂരിരുട്ടത്ത് ഈ ചെക്കനിനി എങ്ങനെ കേറി വരും ദൈവേ “
പുറത്തെ മഴ കവർന്ന ഇരുട്ടിലേക്ക് നോക്കി അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ട്കൊണ്ട് പുറത്തേക്ക് ഇറങ്ങിയ മേഘ ചിരിയോടെ അമ്മയെ പിന്നിൽ നിന്നും കെട്ടിപുണർന്നുകൊണ്ട് തോളിലേക്ക് തലചായ്ച്ചു.
” എന്റെ മഹേശ്വരി…. ഇങ്ങനെ കിടന്ന് ആദി പിടിച്ചുള്ള പ്രഷറ് കൂട്ടല്ലേ… ആ ചെക്കനിങ് വന്നോളും.. ചെറിയ കുട്ടി ഒന്നും അല്ലല്ലോ.. ഒന്നുല്ലെങ്കിൽ എന്നേക്കാൾ എട്ട് വയസ്സിനു മൂപ്പില്ലേ.. അപ്പോ അതിന്റ ധൈര്യം ഉണ്ടാകും. “
അവളുടെ നിസ്സാരമായ വാക്കുകൾ കേട്ട് മുഖമൊന്ന് കറുപ്പിച്ചുകൊണ്ട് അവളെ അടിക്കാൻ വേണ്ടി കൈ ഓങ്ങി അമ്മ.
അത് കണ്ട് ചിരിയോടെ അമ്മയുടെ അടിയിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ അവൾ പിണക്കം ഭാവിച്ചു പറയുന്നുണ്ടായിരുന്നു
” ഓഹ്.. മകനെ പറഞ്ഞപ്പോൾ മഹേശ്വരിയമ്മക്ക് ദേഷ്യം വന്നല്ലോ.. ഇവിടെ കുന്തം പോലെ നിൽക്കുന്ന നമ്മളോടൊന്നും ഏഹേ… അല്ലേലും പണ്ടുള്ളവർ പറയുംപോലെ അമ്മമാർക്ക് കൂടുതൽ സ്നേഹം എന്നും ആണ്കുട്ടികളോടാ…. നമ്മളൊക്കെ തവിടു കൊടുത്തു വാങ്ങിയതല്ലേ ” എന്ന്.
തമാശയായി പറഞ്ഞതാണെങ്കിലും അത് അമ്മയെ വേദനിപ്പിച്ചെന്ന് പെട്ടന്ന് ആ മുഖം മ്ലാനമായത് കണ്ടപ്പോൾ മേഘയ്ക്ക് തോന്നി.
അത് കൊണ്ട് തന്നെ പിന്നെ ഒന്നുകൂടി അമ്മയെ ചേർത്തുപിടിച്ചാ കവിളിൽ ഉമ്മ
വെച്ചു അവൾ.
” എന്റെ അമ്മക്കുട്ടി… ഞാൻ തമാശ പറഞ്ഞതല്ലേ.. എനിക്ക് അറിഞ്ഞൂടെ ന്റെ അമ്മയെ.. അതുപോലെ ന്റെ ഏട്ടനേം.. ഇനീം മഹേശ്വരിയമ്മ കണ്ണ് നിറയ്ക്കാതെ അകത്തു പോയിരിക്ക്.. തണുപ്പ് കൊണ്ടിട്ട് ഉള്ള അസുഖം കൂട്ടണ്ട… ഏട്ടൻ ഇങ്ങു വരും.. ചിലപ്പോൾ മഴ തോരാൻ വേണ്ടി കാത്തുനിൽക്കുകയാവും. “
അതും പറഞ്ഞ് അമ്മയെയും കൂട്ടി അവൾ അകത്തേക്ക് നടക്കുമ്പോൾ ഇടക്ക് മിന്നൽ നിലംതൊട്ടു പായവേ അവൾ ഇടക്കൊന്ന് തിരിഞ്ഞു പ്രതീക്ഷയോടെ ഇരുട്ടിലേക്ക് നോക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു
” വീട്ടിലുള്ളവരെ ആദി പിടിപ്പിയ്ക്കാതെ ഏട്ടൻ ഒന്ന് വേഗം വന്നിരുന്നെങ്കിൽ ” എന്ന്.
ഇടക്ക് വീശിയ കാറ്റിനൊപ്പം കറണ്ട് കൂടി പടിയിറങ്ങിയതോടെ മേശവലിപ്പിലുള്ള മെഴുകുതിരി എടുത്ത് കത്തിച്ചുവെച്ചു മേഘ. പിന്നെ അമ്മയുടെ മടിയിലേക്ക് തലചായ്ച്ഛ് കിടക്കുമ്പോൾ അമ്മ അവളുടെ മുടിയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ കരലാളനത്തിന്റെ സുഖത്തിൽ പതിയെ മയക്കത്തിലേക്ക് വീണ അവൾ പുറത്തു നിന്നുള്ള വിളി കേട്ടാണ് ഞെട്ടിഎഴുനേറ്റത്.
” ദേ, അമ്മേ, ഏട്ടൻ വന്നെന്ന് തോനുന്നു. ” എന്നും പറഞ്ഞ് അവൾ അമ്മയുടെ മടിയിൽ നിന്നും ചാടിയെഴുനേൽക്കുമ്പോൾ ആധിപിടിച്ച മനസ്സിനൊരു ആശ്വാസം കിട്ടിയ പോലെ അവൾക്കൊപ്പം അമ്മയും എഴുനേറ്റ് ഹാളിലേക്ക് നടന്നു.
പിന്നെ വേഗം വാതിൽ തുറക്കവേ പുറത്ത് മഴ കൊണ്ട് വിറച്ചുനിൽക്കുകയായിരുന്ന അപ്പു തല കുടഞ്ഞുകൊണ്ട് ഉള്ളിലേക്ക് ഓടി കയറി.
അത് കണ്ട് ചിരിയടക്കാൻ പാട്പെട്ട് മേഘ അമ്മയെ ഒന്ന് ഇടംകണ്ണിട്ട് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു
” വന്നല്ലോ അമ്മേടെ സല്പുത്രൻ, ഇത്ര നേരം എവിടെ പോയി കിടക്കുവായിരുന്നെന്ന് ചോദിക്കമ്മേ ” എന്ന് .
അത് കേൾക്കേണ്ട താമസം അവളെ ഒന്ന് കനപ്പിച്ചു നോക്കി അപ്പു.
ആ നോട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറുമ്പോലെ അമ്മയുടെ പിന്നിലേക്ക് ചിരിയോടെ അവൾ ഒതുങ്ങുമ്പോൾ അവളുടെ ചോദ്യത്തെ പിന്താങ്ങുംപോലെ ആയിരുന്നു അപ്പുവിന് നേരെയുള്ള അമ്മയുടെ നോട്ടവും.
” നീ എന്തിനാടാ അവളെ നോക്കി പേടിപ്പിക്കുന്നത്. അവൾ ചോദിച്ചതിൽ ന്താ തെറ്റ്. നേരം ഇരുട്ടുന്നത് നീ അറിഞ്ഞില്ലേ? അതിന്റ കൂടെ കനത്തു പെയ്യുന്ന മഴയും. ഇതൊക്കെ കണ്ടോണ്ട് നേരത്തിനും കാലത്തിനും വീട്ടിൽ വന്നൂടെ ? ഇവിടെ രണ്ട് പെണ്ണുങ്ങൾ മാത്രമാണ് ഉള്ളതെന്ന ചിന്ത ഉണ്ടോ നിനക്ക്? “
അമ്മ അത്യാവശ്യം കലിപ്പിലാണെന്ന് മനസ്സിലായി അപ്പുവിന്. അല്ലെങ്കിൽ ഇത്രക്ക് ഒന്നും പറയാൻ നിൽക്കാറില്ലെന്ന് അവനറിയാം.
അതുകൊണ്ട് തന്നെ അമ്മയെ ഒന്ന് തണുപ്പിക്കാനെന്നോണം അവൻ ചിരിയോടെ തല ഒന്ന് കുടയുമ്പോൾ മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് അമ്മ ഒന്ന് മയപ്പെട്ടപോലെ പറയുന്നുണ്ടായിരുന്നു
” പോയി തല തുവർത്ത് അപ്പു പനി പിടിപ്പിക്കാതെ ” എന്ന്.
” ഓഹ്…. അല്ലേലും നമുക്ക് പനി വന്നാൽ എന്താ… അല്ലേൽ അത്ര സ്നേഹം ഉള്ളവരാണേൽ ഇങ്ങനെ നനഞ്ഞൊട്ടി കേറി വരുമ്പോൾ വേഗം തല തുടയ്ക്കാൻ ഒരു തുണി എടുത്തു തരും, പിന്നെ തണിപ്പിനൊരു കൂട്ടായി നല്ല ഒരു കട്ടൻചായയും. അത് കഴിഞ്ഞെ ക്രോസ്വിസ്താരവും മറ്റും ചെയ്യൂ…. അല്ലേലും എന്നോട് ആർക്കും ഇവിടെ ഒരു സ്നേഹോം ഇല്ല.. പാവം ഞാൻ “
അപ്പു കിട്ടിയ അവസരത്തിൽ കട്ട ശോകമായി കെറുവിച്ചുനിൽക്കുമ്പോൾ അമ്മക്ക് പിന്നിൽ നിന്നും മേഘ അവനെ കാലിയാക്കുംപോലെ പറയുന്നുണ്ടായിരുന്നു..
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.