Skip to content
ganga-aksharathalukal-novel

“ടീ….ഞാനെന്താ നിന്റെ ഡ്രൈവറോ……മര്യാദക്ക് ഫ്രണ്ടിൽ കയറെടീ……”

ഒന്നു മടിച്ചാണെങ്കിലും ഞാന് അവസാനം ആ കാറിന്റെ ഫ്രണ്ടിൽ തന്നെ കയറി……..

കാറ്റിനെ പിന്നിലാക്കി കൊണ്ട് കാറ് ദൂരങ്ങൾ താണ്ടി…….

ഞങ്ങൾക്കിടയിൽ കുമിഞ്ഞു കൂടി നിന്ന മൗനത്തിനു വിരാമമിട്ടുകൊണ്ട് ഞാനായിരുന്നു ചോദിച്ചത്

“സച്ചൂനെങ്ങനെ എന്നെ അറിയാം…….??”

“കണ്ടിട്ടുണ്ട്…..”

“എങ്ങനെ……എവിടെവെച്ച്……???”

എൻ്റെ ചോദ്യങ്ങൾക്കോരോന്നിനും ആകാംക്ഷയേറുകയായിരുന്നു………

“അന്ന് മുത്തശ്ശനെയും മുത്തശ്ശിയെയും കൊണ്ട് ആ രാത്രി നിൻ്റെ വീട്ടിൽ വന്നപ്പോൾ ……..

കാറിൽ നിന്നിറങ്ങിയില്ലങ്കിലും നീ അവരെ യാത്രയാക്കാനായ് മുറ്റത്തേക്കിറങ്ങിയപ്പോൾ നിന്നെ ഞാൻ കണ്ടു…..”

“ഇന്നുച്ചയ്ക്ക് എന്നെ എങ്ങനെ കണ്ടു….?”

“ആ…..അതൊക്കെ കണ്ടു…..”

എന്റെ ചോദ്യത്തിനു വ്യക്തമായൊരുത്തരം തരാതെ സച്ചു ഒഴിഞ്ഞു മാറി………..

അയാൾക്ക്‌ പറയാനെന്തോ താൽപ്പര്യക്കുറവുള്ളതു കൊണ്ട് കൂടുതലായൊന്നും ചോദിക്കാൻ ഞാനും പോയില്ല……….

വീണ്ടും മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു…….

നിശബ്ദതയുടെ മൗടുപടത്തെ തച്ചുടച്ചു കൊണ്ട് സച്ചുവായിരുന്നു കാറിലേതോ ഇംഗ്ലീഷ് പാട്ടിട്ടത്……..

പാട്ടിന്റെ വരികൾക്കൊപ്പം അയാളും ചുണ്ടനക്കി തുടങ്ങി……

ഞാൻ  വെറുതെ പുറത്തേക്കു നോക്കി കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ടിരുന്നു…….

പിന്നെയും കുറച്ചു മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ വീടെത്തിയിരുന്നു…….

സച്ചു കാറ് നിർത്തി…..

“ഇറങ്ങുന്നില്ലേ ……..??”

“നിന്റെ വീടെല്ലേ…..ഞാനെന്തിനിറങ്ങണം…..?”

“അല്ല…അത്…”

“എടുക്കാനുള്ളതും എടുത്ത് അനിയത്തിമാരെയും കൂട്ടി പെട്ടന്നിറങ്ങ്….എനിക്കു പോയിട്ടൽപ്പം ധൃതിയുണ്ട്…..”

“മ്ം….”

ആഹ്….ഇയാൾക്കെന്താ കാട്ടുപോത്തിന്റെ സ്വഭാവമാണോ……കാറിലേക്ക് തള്ളിയിട്ടു കൊണ്ട്പോയപ്പോ ഇങ്ങനെ അല്ലാരുന്നല്ലോ……..

മനസ്സിലെന്തൊക്കയോ പിറുപിറോത്തോണ്ടായിരുന്നു ഞാൻ വീട്ടിലേക്ക് കയറി ചെന്നത്….

ഗൗരിയും  ഗാഥയും അകത്ത് ഹാളിൽ ഉണ്ടായിരുന്നു…..

“രണ്ടാളും വന്നിട്ടൊരുപാട് നേരായോ…….എന്തേലും കഴിച്ചായിരുന്നോ……?”

എന്റെ ചോദ്യം കേട്ടിട്ടും കേൾക്കാത്തത് പോലെ അഭിനയിച്ചു കൊണ്ട് മറ്റെന്തോ സംസാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു അവർ രണ്ടു പേരും……

മേശമേലൊന്ന് കയ്യുയർത്തി അടിച്ച് ശക്തമായ ശബ്ദം ഉണ്ടാക്കി കൊണ്ട്…..

“രണ്ടുപേരും ഞാൻ ചോദിച്ചത് കേട്ടില്ലന്നുണ്ടോ……?”

“ആഹ്……ഗംഗേച്ചി ഞങ്ങളോട് മിണ്ടാൻ വരണ്ടാ……

ഇന്ന് പി ടി എ ക്ക് മറക്കാതെ വരണംന്ന് പറഞിട്ടല്ലേ ഞങ്ങള് പോയത്…….

വീട്ടിൽ നിന്നും ആള് വന്നില്ലന്നും പറഞ് ആ ഇന്ദു ടീച്ചർടെ വായിലിരുന്നതു മുഴുവനും കേട്ടത് ഞങ്ങളാ…..അറിയുവോ…..”

“ഞാൻ ഇവിടുന്ന് സ്കൂളിലേക്കിറങ്ങിയതായിരുന്നു………”

“ചേച്ചി ഇനി കൂടുതല് കള്ളം പറഞ് വിഷമിക്കേണ്ട…..”

അപ്പോഴേയ്ക്കും ഞാനവരോട് നടന്ന കാര്യങ്ങളെല്ലാം അതുപോലെ തന്നെ പറഞു……

“ആരാ ചേച്ചി അയാള്….?”

“എനിക്കിപ്പോഴും ശരിക്കറിയില്ല ഗാഥേ……..എന്തായാലും ഒന്നറിയാം അയാളും ആ കുടുംബത്തിലെ തന്നെയാ…….അതല്ലേ അത്ര വിശ്വാസത്തിൽ മുത്തശ്ശി എന്നെ അയാൾക്കൊപ്പം അയച്ചത്……..”

അപ്പോഴേയ്ക്കുംഗൗരി അതാരാണെന്നറിയാനായ് കതകിന്റെ അടുത്ത് വരെ ചെന്ന് മറഞ്ഞു നിന്ന് നോക്കി….

“കാറ് മാത്രേ കാണോന്നുള്ളല്ലോ  ചേച്ചീ…..ആളെന്ത്യേ……???”

“ആളതിനകത്തുണ്ട്…….ശ്ശൊ…..നിങ്ങള് പെട്ടന്ന് വേഷം മാറി എടുക്കാനോള്ളതൊക്കെ എടുക്കു…..സച്ചൂനെന്തോ ധൃതി യുണ്ടെന്നാ പറഞ്ഞത്……. പെട്ടന്നാകട്ടെ…..”

അതും പറഞ്ഞു ഞാനെന്റെ തുണിയൊക്കെ എടുത്തു വെക്കാനായ് മുറിയിലേക്കു തിരിഞ്ഞു…..

“ങേ…..സച്ചൂവോ…….??”

“അതാ അയാളുടെ പേര്…..”

തുണികളോരോന്നും എടുത്ത് ബാഗിലേക്കു വയ്ക്കുന്നതിനിടയിലായിരുന്നു മേശമേലിരുന്ന ഒരു പൊട്ടിക്കാത്ത കവറെന്റെ കണ്ണിൽ പെട്ടത്…..

ഇന്നലെ ജോ എനിക്കു വേണ്ടി ഗൗരിയുടെ കൈയ്യിലേൽപ്പിച്ച പിറന്നാൾ സമ്മാനമല്ലേ ഇത്…..

ഞാൻ മനസ്സിൽ പറഞു……

ആ കവറ് കൈയ്യിലേക്കെടുക്കും തോറും എന്റെ കൈയ്യ് വിറച്ചു തുടങ്ങി…..

പതിയെ ഞാനാ കവറിനുള്ളിലിരുന്ന ബോക്സെടുത്തു…….

തുറക്കണോ വേണ്ടയോ എന്നുള്ള കുറേ നേരത്തെ ചിന്തകൾക്കൊടുവിൽ അത് തുറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു……

അത് തുറന്നു……..

അതിനുള്ളിലൊരു റിംങ്ങ് ആയിരുന്നു………അതിൽ ജോ എന്ന പേര് കൊത്തി ചേർത്തിരുന്നു……

ഒപ്പം രണ്ടു വരി മാത്രമെഴുതിയ ഒരു കത്തും ഉണ്ടായിരുന്നു……

“ആ മനസ്സിന്റെ ഏതേലും കോണിൽ ഞാനുണ്ടെങ്കിൽ നിനക്ക് ഇതിടാം… അല്ലെങ്കിൽ………..”

ഇത്രമാത്രം എഴുതിയാ കത്തവസാനിപ്പിച്ചിരുന്നു…..

കുറച്ചു നേരം മോതിരത്തിലേക്കും കത്തിലേക്കും മാറി മാറി നോക്കികൊണ്ട് ഞാൻ നിന്നു…….

അപ്പോഴേക്കും കാറിനുള്ളിലിരുന്ന് സച്ചു ഹോണടിക്കുന്നുണ്ടായിരുന്നു…….

മോതിരവും കത്തും കൈക്കുള്ളിൽ ചുരുട്ടിപ്പിടിച്ചു കൊണ്ട് തുണികളെടുത്തു വച്ചിരുന്ന   ബാഗുമായ് ഗൗരിയെയും ഗാഥയെയും വിളിച്ചു കൊണ്ടു ഞാൻ കതകും പൂട്ടി സച്ചുവിന്റെ കാറിനടുത്തേക്കു ചെന്നു……

അടുക്കളയിൽ നിന്നൊരു ലൈറ്ററെടുക്കാനും ഞാൻ മറന്നിരുന്നില്ല……

അവര് രണ്ടുപേരും കാറിൽ കയറി കഴിഞപ്പോൾ……..

“സച്ചൂ….ഒരു മിനിട്ട് ഞാനീപ്പോ വരാം…..”

തെക്കേ തൊടിയിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ഞാൻ അത് പറയുമ്പോൾ; കാര്യം മനസ്സിലായിട്ടെന്നോണം കണ്ണുകൾ കൊണ്ട് സച്ചു എനിക്കനുവാതം തന്നിരുന്നു………

അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്തിനു മുന്നിൽ ചെന്നു ഞാൻ മുട്ടു കുത്തി ഇരുന്നു….

കൈയ്യിലിരുന്ന ലൈറ്ററെടുത്ത് ചിരാതുകളിൽ തിരി തെളിയിച്ചു…..

സന്ധ്യയേറെ വൈകിയെന്നുള്ള തിരിച്ചറിവിൽ  കലപില ശബ്ദമുണ്ടാക്കി പക്ഷികൾ കൂടണയാനായ് പറന്നകന്നു…..

“രണ്ടാളെയും തനിച്ചാക്കി പോകുവല്ല ഞാൻ…..അരവിന്തൻ മുതലാളി വന്നിറക്കി വിടും മുൻപ് കുട്ടികളെയെങ്കിലും സുരക്ഷിതമായൊരിടത്തെത്തിക്കണം…..അവരുടെ സുരക്ഷയൊന്നിനെ കരുതി മാത്രമാണീ കൂടു മാറ്റം……

രണ്ടാൾക്കും പരിഭവം ഒന്നും വേണ്ടാട്ടോ….

പിന്നെയും കുറച്ചു നേരം അവിടിരുന്നു…..

ജോ എനിക്കായ് സമ്മാനിച്ച മോതിരവും കത്തും  ഞാനവർക്കുനേരെ നീട്ടി….

എന്തു ചെയ്യണമെന്നെനിക്കറിയില്ല….ഇട്ടോട്ടെ ഞാനിതെന്റെ വിരലിലേക്ക്……

എങ്ങു നിന്നോ ഒരു കാറ്റെന്റെ അരികിലേക്ക് പാഞ്ഞടുത്തു…..

ആ കാറ്റിൽ എനിക്കു തൊട്ടടുത്തായ് നിറയെ പൂക്കളുമായ് നിന്ന വെള്ളയരളി ഇളകിയാടി……

എന്റെ കൈയ്യിലിരുന്ന പേപ്പർ തുണ്ട് കാറ്റിന്റെ ശക്തിയിൽ എങ്ങോട്ടേക്കോ പറന്നകന്നു……..

മൺചിരാതിലെ ദീപങ്ങൾ രണ്ടും  ഒന്നിച്ചണഞു……….അച്ഛന്റെയും അമ്മയുടെയും അനിഷ്ടം പ്രകടിപ്പിക്കും പോലെ……

കൈക്കുമ്പിളിലിരുന്ന മോതിരത്തെ ഞാൻ ശക്തിയായ് അമർത്തി പിടിച്ചു……

വീണ്ടും ചിരാതിലെ ദീപം തെളിയിച്ച്

“നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമായില്ലങ്കിൽ ഹൃദയത്തിൽ പിറവിയെടുത്ത ഈ ഇഷ്ടത്തെ മനസ്സിൽ തന്നെ ഞാൻ കുഴിച്ചു മൂടി കൊള്ളാം……..ആരോരുമറിയാതെ….ന്റെ ജോ പോലുമറിയാതെ….”

അത്രമാത്രം പറഞ്ഞു കൊണ്ട് ഞാൻ പിൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു………

അപ്പോഴേക്കും നേരം നന്നായ് ഇരുട്ടി തുടങ്ങിയിരുന്നു…..

കാറിൽ കയറി ഗ്ലാസ്സിന്റൊരു വശത്തേക്ക് തല ചരിച്ചിരിക്കുമ്പോൾ ചിന്തകളോരോന്നും ഗത്യന്തരമില്ലാതെ പായുകയായിരുന്നു……..

തലയും ചരിച്ചിരിക്കുമ്പോഴും വലം കണ്ണിലെ കണ്ണുനീർ തുള്ളികൾ മൂക്കുപാലത്തിനു കുറുകെയൊഴുകി  ഇടം കണ്ണിലെ കണ്ണിരുമായ് ചേർന്നെന്റെ ഇടം കവിളിലൂടൊഴുകിയിറങ്ങിയിരുന്നു………

“ടീ…അവിടെ ചെക്കിംങ്…..നീയാ സീറ്റ് ബെൽറ്റൊന്ന് പിടിച്ചിട്ടേ…….”

അപ്രതീക്ഷിതമായി സച്ചു അത് പറഞപ്പോൾ ഞാൻ പെട്ടന്നയാളുടെ മുഖത്തേക്ക് നോക്കി…..

അപ്പോഴായിരോന്നു സച്ചുവും കണ്ടത്‌ നിറഞു തുളുമ്പിയ എന്റെ മിഴികൾ……

കാറ് അൽപം മുൻപോട്ട് കൊണ്ടു പോയി അവിടെ നിന്ന പോലീസുകാർക്കടുത്തായി കൊണ്ടു നിർത്തി……

എന്തൊക്കയോ പേപ്പറുകളുമായ് സച്ചു അവർക്കടുത്തേക്കു നടന്നടുത്തു…….

അൽപ്പം സമയത്തിന് ശേഷം അയാൾ തിരികെ വന്നു……

എന്നോടൊന്നും ചോദിക്കാതെ  എന്റെ മുഖത്തേക്കൊന്നു നോക്കുക മാത്രം ചെയ്തു കൊണ്ട് സച്ചു വണ്ടിയെടുത്തു…….

പിന്നിൽ നിന്ന് ഗൗരിയുടെയും ഗാഥയോടെയും യാതൊരു അനക്കവും ഇല്ലായിരുന്നു…….

രണ്ടാൾക്കും വീട് വിട്ട് പോന്നതിന്റെ വിഷമം നല്ലോണം ഉണ്ടാവും……

പിന്നെയും കുറേ സമയത്തെ യാത്രക്കു ശേഷം ഞങ്ങള് വീട്ടിലെത്തി……

സമയം ഒരേഴു മണിയോടടുത്തു കാണും…….

ഉമ്മറത്ത് തന്നെ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു…..ഞങ്ങളുടെ വരവും കാത്ത്…..

ഞങ്ങള് കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ കേൾക്കാമായിരുന്നു അകത്തേക്കു നോക്കി മുത്തശ്ശി വിളിച്ചു പറയുന്നത്…..

“സുഭദ്രേ കുട്ടികളെത്തി……”

അകത്ത്ന്ന് കുറെയേറെ ആൾക്കാർ ഞങ്ങളെ കാണാനായി പുറത്തേക്കോടിയെത്തി……….

ഗൗരിയും ഗാഥയും അന്തംവിട്ട് നിൽക്കുകയായിരുന്നു……അവര് ആദ്യായിട്ടാവും ഇത്രയധികം ആളുകള് ഒന്നിച്ചൊരു വീട്ടിൽ താമസിക്കുന്നത് കാണുന്നത്……

“വന്ന കാലിൽ അവിടെ തന്നെ നിൽക്കാതെ കേറിവാ കുട്യോളെ…………സ്വാതിക്കുട്ടി പോയവരുടെ സാധനങ്ങളൊക്കെ എടുത്തിട്ടു വരു…….”

സച്ചൂന്റമ്മയായിരുന്നു അവിടെ നിന്ന ഒരു കുട്ടിയോടായ് അതു പറഞത്…….

ആ കുട്ടി ഞങ്ങളെയൊന്ന് ചിരിച്ച് കാണിച്ചിട്ട് നേരെ കാറിനടുത്തേക്ക് നടന്നു……….

ഞങ്ങള് അകത്തേക്കു കയറി…….

മുത്തശ്ശി ഞങ്ങൾക്കോരോരുത്തരെയായ് പരിചയപ്പെടുത്തി തരാൻ തുടങ്ങി…..

“ഈ നിക്കണതാണ് അമ്മയുടെ ഏറ്റവും മൂത്ത ആങ്ങള….

സുരേന്ദ്രൻ….. ഭാര്യ ദേവി

രണ്ട് മക്കള് സൂര്യനും സൂരജും ……സൂര്യന്റെ ഭാര്യ ഗായത്രി….രണ്ടു മക്കള് ഗൗതവും  ഗാർഗിയും

പിന്നെ സൂരന്റെ ഭാര്യ രേഷ്മ…ഒരേ ഒരു മകൾ നന്ദിത…..

രണ്ടാമത്തെ അമ്മാവൻ സജീവൻ  ഭാര്യ ചന്ദ്രിക ഒരേ ഒരു മകൾ ചന്ദന വിവഹം ഒക്കെ കഴിഞു ചന്ദു മോൾ ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ്……..

മൂന്നാമത്തെ അമ്മാവൻ സഹദേവൻ ഭാര്യ മീനാക്ഷി… മൂന്നു മക്കൾ ആരവ് ആര്യൻ അഭിരാമി……

ആരവ് നാളെയേ എത്തു ക്യാനടയിൽ നിന്ന്…..ആര്യൻ തിരുവനന്തപുരത്ത് മെഡിസിനു പഠിക്കുന്നു…..അഭി മോൾക്കു  വേണ്ടി വിവാഹം നോക്കികൊണ്ടിരിക്കുന്നു…..

പിന്നുള്ളതാണ് സച്ചിദാനന്ദൻ ……മോൾടെയൊക്കെ സദു അമ്മാവൻ….. ഭാര്യ സുഭദ്ര രണ്ടു മക്കൾ സച്ചിനും സ്വാതിയും….

സച്ചിൻ നമ്മുടെ കമ്പനിയുടെ മാനേജർ ആണ്‌……സ്വാതിക്കുട്ടി ഡിഗ്രിക്ക്ക്ക് പഠിക്കുന്നു……

പിന്നുള്ളതായിരുന്നു  നിങ്ങടെ അമ്മ…..”

അത്രയും പറഞു തീർന്നപ്പോഴേക്കും മുത്തശ്ശിയുടെ കണ്ണു നിറഞു……ഞാൻ മുത്തശ്ശിയെ ചേർത്തു പിടിച്ചു…….അറിയാതെന്റെ കണ്ണുകളും നിറഞൊഴുകി……

“ഈ അമ്മ……ആ കുട്ടികളെ കൂടി കരയിക്കൂലോ……..മക്കള് ചെന്ന് വേഷമൊക്കെ മാറി കുളിച്ചു ഭക്ഷണം കഴിക്കാനായി വരു………

അഭിമോളും സ്വാതിക്കുട്ടിയും കൂടി ഇവർക്കു കിടക്കാനുള്ള മുറിയൊക്കെ കാട്ടി കൊടുക്കു……..”

സഹദേവൻ അമ്മാവന്റെ ഭാര്യ മീനാക്ഷി അമ്മായിയായിരുന്നു അത് പറഞ്ഞത്…….

അപ്പോഴേക്കും തന്നെ സ്വാതിക്കുട്ടിയും അഭിയും ഞങ്ങളുടെ പെട്ടികളുമെടുത്ത് ഞങ്ങളെയും കൂട്ടി മുകളിലെ മുറിയിലേക്ക് നടന്നു…….

“ഗാഥ ഈ മുറിയിൽ കിടന്നോ…… ഗൗരിയുടെ മുറി മുകളിലാ…….ഇനി രണ്ടാം നിലയിൽ വേറെ മുറിയൊന്നും ഇല്ല……….”

അപ്പോഴേക്കും ഗൗരി പറഞു…..

“ഞാനും ഗാഥയും ഒന്നിച്ചു കിടന്നോളാം…….”

“ഗംഗേച്ചി…..ഇനി രണ്ടാ്ം നിലയിൽ മുറികളൊന്നും ഇല്ല……മുകളിലേയുള്ളു……..ഗംഗേച്ചിക്കൊറ്റയ്ക്ക് മുകളിൽ കിടക്കാൻ പേടി വല്ലതും ഉണ്ടോ…..”

“ഹേയ്…..എനിക്കൊരു പേടിയുമില്ല…….”

“അഭിയേച്ചി ഇവർക്കു മുറി കാട്ടി കൊടുക്കു…… ഞാൻ ഗംഗേച്ചിക്ക് മുകളിലെ മുറി കാട്ടി കൊടുക്കട്ടെ……”

അതും പറഞ്ഞ് സ്വാതി എന്നെയും കൊണ്ട് മുകളിലേക്കുള്ള കോണി കയറി……

“ശരിക്കും പറഞാ അച്ചുവേട്ടൻ മാത്രേ ഈ വീട്ടിൽ മൂന്നാം നിലയിൽ കിടക്കു……. ബാക്കി എല്ലാവരും താഴെയേ കിടക്കു………”

“ആരാ ഈ അച്ചുവേട്ടൻ…..?”

“ഓഹ്…മറന്നുപോയി പറയാൻ………അച്ചുവേട്ടൻന്ന് പറഞാ ആരവേട്ടൻ….മുത്തശ്ശി പറഞില്ലെ നാളെ ക്യാനടയിൽ നിന്ന് വരുമെന്ന്….ആ ആള് തന്നെ……എല്ലാവരും അച്ചൂന്നാ വിളിക്കാറ്……”

“മ്ം….”

“ചേച്ചീക്കെന്താ ഒരു വിഷമം പോലെ….അവിടുത്തെ വീടൊക്കെ വിട്ടു പോന്നതിന്റെയാണോ……..??”

“ഹേയ്…..”

പാതി കയറിയ കോണിയിൽ കിതച്ചു കൊണ്ട് എളിക്കു കൈകുത്തി സ്വാതി നിന്നു…….

“ഈ മുകളിലെ നിലയിൽ ആരവ് മാത്രേ കിടക്കാറുള്ളോ…….??”

“ആമ്ം….”

“അതെന്താ വേറെയാരും ഇവിടെ കിടക്കാത്തത്……??”

“ചേച്ചിയിങ്ങ് കയറി വന്നേ ഞാനെല്ലാം കാണിച്ചു തരാം…….”

അതും പറഞെന്റെ കൈയ്യും പിടിച്ച് സ്വാതി വീണ്ടും മുകളിലേക്ക് നടന്നു……

മുകളിലെ മട്ടുപ്പാവിൽ കൊണ്ടു നിർത്തിയിട്ടായിരുന്നു അവളെന്റെയാ കൈകൾ വിട്ടത്……

നീണ്ടു നിവർന്നു കിടക്കുന്ന മട്ടുപ്പാവ്…….ആ മൂന്നു നില ഇല്ലത്തിന്റെ അത്ര തന്നെ ഉയരമൊള്ളൊരു  മഞ്ഞ വാക…… അതിന്റെ ചില്ല കമ്പുകൾ പാതിയും മട്ടുപ്പാവിലേക്ക് ചാഞു കിടക്കുന്നു…. അതും നിറെയ പൂക്കളുമായ് ചാഞ്ഞു കിടക്കുന്ന കൊമ്പ്………

“ഇതെന്താ ഈ ചില്ല കളൊന്നും വെട്ടി മാറ്റാത്തത്…….???”

“ആ… കൊള്ളാം വെട്ടാൻ പോയിട്ട് ഇതിലൊന്ന് തൊടാൻ പോലും  അച്ചുവേട്ടൻ സമ്മതിക്കില്ല……..

ചേച്ചി ദാ അത് കണ്ടോ…..??”

അതും പറഞവൾ മട്ടുപ്പാവിന്റെ അങ്ങേ തലയ്ക്കലേക്ക് വിരൽ ചൂണ്ടി…….

നിറയെ പൂവിട്ടു നിൽക്കുന്ന മുല്ല പടർപ്പ്…….

“ഇതെന്താ ഇങ്ങനെ……??”

“ഇവിടിങ്ങനെയാണ്….  അച്ചുവേട്ടന് പൂക്കളൊരുപാടിഷ്ടമാണ്………..

കഥകളൊക്കെ ഒരുപാട് എഴുതാറുണ്ട്…….

ചേച്ചി വായിച്ചിട്ടുണ്ടോ ആരവേട്ടന്റെ “നീലവാക” എന്നു പറയുന്ന പുസ്തകം……?”

ഇല്ല ….എന്നർഥത്തിൽ ഞാൻ കണ്ണടച്ചു കാണിച്ചു……

“എന്നാൽ വായിക്കണം……ഞങ്ങളൊക്കെ വായിച്ചിട്ടുണ്ട്…. നമ്പൂരി ചെക്കനെയും ജക്രാന്ത പൂക്കളെയും ഒരു പോലെ പ്രണയിച്ച പൗർണമി സാറാ ഫൈസലെന്ന പൗമിയുടെ പ്രണയത്തിന്റെ കഥ അതാണ്‌ നീലവാക…..  

ആ പുസ്തകങ്ങളും അച്ചുവേട്ടനെഴുതിയ വേറെ പുസ്തകങ്ങളും എല്ലാം ദാ ആ കാണുന്ന അച്ചുവേട്ടന്റെ മുറിയിലാ…..മുറി ലോക്ക്‌ടാ….അല്ലായിരുന്നേൽ തുറന്നു കാട്ടി തരാമായിരുന്നു…….”

“മ്ംം……സ്വാതിക്കുട്ടി… എനിക്കിത്തിരി വിക്സ് കൊണ്ടു തരാമോ……??”

“ആഹാ…..ഗംഗേച്ചിക്കെന്റെ സംസാരം കേട്ടിട്ട് തല വേദനിച്ചു തുടങ്ങിയോ…..”

“ഏയ്…..ഇതെനിക്കിടയ്ക്കുള്ളതാ…….”

“മ്ംം…..ചേച്ചീ പോയൊന്നു കുളിച്ചു ഫ്രഷ് ആകു….അപ്പോഴേക്കും ഞാൻ വിക്സുമായ് ഇങ്ങെത്താട്ടോ…..”

സ്വാതി എന്റെ സാധനങ്ങളുമായി മുറിയിലേക്കു നടന്നു……പിന്നാലെ ഞാനും……സാധനങ്ങളൊക്കെ അവിടെ വെച്ച് അവൾ താഴേക്കു നടന്നു………

വിശാലമായ വലിയ മുറി…….മുറിയിലാകെ നാലു ജനലുകൾ……… ഒരു ജനല്  കിടക്കയോട് ചേർന്നാണ്‌……അതൊഴികെ ബാക്കിയുള്ളതെല്ലാം ഞാൻ തുറന്നു………

പിന്നെ വന്ന് എന്തൊക്കയോ ഓർത്തു കുറച്ചു നേരം കിടക്കയിലിരുന്നു……അപ്പോഴും ജോ തന്ന ആ മോതിരം എന്റെ ഉള്ളം കൈയ്യിലെ ചൂടിനുള്ളിൽ ഭദ്രമായിരുപ്പുണ്ടായിരുന്നു…….

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ആ മോതിരത്തിലേക്കു നോക്കി ഞാനിരുന്നു……

മെല്ലെയെന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അടർന്നെന്റെ കൈക്കുമ്പിളിലിരുന്ന മോതിരത്തിലേക്കു വീണു ചിന്നിച്ചിതറി………..

(തുടരും)

ഇഷ്ടമാകുന്നുണ്ടോ എല്ലാവർക്കും….. അഭിപ്രായങ്ങൾ തുറന്നു പറയാൻ ശ്രമിക്കണേ…….

സ്നേഹ പൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി……..

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!