ഓൾഡ് ഏജ് ഹോം എന്ന ബോർഡ് വെച്ച ,ഗേറ്റിന് അകത്തേക്ക് മകൻ കാറോടിച്ച് കയറ്റുന്നത് കണ്ടപ്പോൾ വാസന്തി, ഒരു നിമിഷം പകച്ചു പോയി.
“എന്താ കണ്ണാ.. ഇവിടെ ആരെ കാണാനാ”
“ആരെയും കാണാനല്ലമ്മേ .. ഇനി മുതൽ അമ്മ ഇവിടെയാണ് താമസിക്കുന്നത്”
ഓമനിച്ചു വളർത്തിയ തന്റെ മകന്റെ മറുപടികേട്ട് വാസന്തി തളർന്നുപോയി.
“ഇതിനായിരുന്നല്ലേടാ.. നീ ധൃതിപിടിച്ച് എന്നെക്കൊണ്ട് സ്വത്തുക്കളെല്ലാം നിൻറെ പേരിലേക്ക് മാറ്റിയത്”
“അതേ അമ്മേ… ഇനിയെങ്കിലും എനിക്ക് ആ വീട്ടിൽ കിടന്നു സ്വസ്ഥമായൊന്നുറങ്ങണം, എത്ര നാളായെന്നറിയാമോ മനസ്സമാധാനം എന്താണെന്ന് ഞാനറിഞ്ഞിട്ട്, രശ്മിയും , അമ്മയും തമ്മിലുള്ള വഴക്ക് കേട്ട് കേട്ട് ഞാൻ മടുത്തു, എനിക്കവളെ എന്തായാലും ഉപേക്ഷിക്കാൻ കഴിയില്ല, പിന്നെ ഞാൻ നോക്കിയപ്പോൾ കണ്ട ഏക മാർഗ്ഗം ഇത് മാത്രമാണ്”
“കൊള്ളാം മോനെ , ഇന്നലെ കയറിവന്ന നിന്റെ ഭാര്യയ്ക്ക് വേണ്ടി, സ്വന്തം അമ്മയെ തന്നെ നീ വൃദ്ധസദനത്തിൽ കൊണ്ട് തള്ളിയല്ലേ?
“കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് തന്നെയല്ലേ? അമ്മയുടെ നിർബന്ധപ്രകാരം എന്റെ അച്ഛൻ അദ്ദേഹത്തിന്റെ അമ്മയെക്കൊണ്ട് ഉപേക്ഷിച്ചത്”
ഞെട്ടലോടെയാണ് വാസന്തി അത് കേട്ടത്.
“അന്നുമുതൽ അമ്മായിയമ്മയുടെ ശല്യമില്ലാതെ ഇത്രയും നാൾ അമ്മ ജീവിച്ചില്ലേ? അത് പോലെ എന്റെ ഭാര്യയും ഒന്നു ജീവിച്ചോട്ടമ്മേ..”
“നിന്റെ
അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിനക്കിതിനുള്ള ധൈര്യം ഉണ്ടാവില്ലായിരുന്നു.”
“അതുകൊണ്ടാണല്ലോ അച്ഛൻ മരിച്ചതിനു ശേഷം , ഞാൻ ഇതിനായി ഇറങ്ങിത്തിരിച്ചത്”
എല്ലാം കേട്ട് സ്തബ്ധയായി നിൽക്കാനേ വാസന്തിക്ക് കഴിഞ്ഞുള്ളൂ.
“എന്നാൽ ശരി, ഞാൻ ഇറങ്ങുവാ ഇടക്ക് വല്ലപ്പോഴും വരാം”
യാത്രപറഞ്ഞ് മകൻ ഇറങ്ങുമ്പോൾ വാസന്തിയുടെ ചിന്തകൾ കുറെ വർഷങ്ങൾക്കു പുറകോട്ട് പോയി.
ശരിയാണ് അവൻ പറഞ്ഞത്, തന്റെ നിർബന്ധപ്രകാരമാണ് ദാസേട്ടന്റെ അമ്മയെ വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊണ്ടുവന്നാക്കിയത്, അതിനുശേഷം ഒന്നോ രണ്ടോ തവണ മാത്രം അമ്മയെ സന്ദർശിക്കാൻ ദാസേട്ടൻ ഇവിടെ വന്നു, പിന്നെ അതും കൂടി താൻ പറഞ്ഞില്ലാതാക്കി.
“ജലജേ… വാസന്തിയെ റൂം നമ്പർ ഫോറിലേക്ക് കൊണ്ടുപോയിക്കൊള്ളൂ ,അവിടെ ഇപ്പോൾ ഒരാൾ മാത്രമല്ലേ ഉള്ളൂ”
ശബ്ദം കേട്ട് വാസന്തി ചിന്തകളിൽ നിന്നുണർന്നു .
തന്റെ ബാഗുമെടുത്ത് ജലജയുടെ പിന്നാലെ നടക്കുമ്പോൾ ,വാസന്തിയുടെ നെഞ്ചിനുള്ളിൽ നെരിപ്പോട് എരിഞ്ഞ് തുടങ്ങിയിരുന്നു.
പുതിയ അതിഥിയെ സ്വീകരിക്കാൻ തന്റെ മുന്നിലേക്കിറങ്ങി വന്ന വൃദ്ധയെ കണ്ട് വാസന്തി ഞെട്ടി.
വിലാസിനിയമ്മ! അതെ, പണ്ട് തന്റെ നിർബന്ധപ്രകാരം ഭർത്താവ് കൊണ്ടുപേക്ഷിച്ച തന്റെ അമ്മായിയമ്മ.
“അല്ല, ഇതാര് വാസന്തിയോ? എനിക്കറിയാമായിരുന്നു, ഒരിക്കൽ നീയും ഇവിടെ തന്നെ വരുമെന്ന്, കാരണം, വിതച്ചതല്ലേ കൊയ്യാൻ കഴിയൂ”
ആത്മനിർവൃതിയോടെ വിലാസിനിയമ്മ അത് പറയുമ്പോൾ വാസന്തിയുടെ പതനം പൂർത്തിയാവുകയായിരുന്നു.
രചന
സജി തൈപറമ്പ്.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission