Skip to content

ഇത് വായിച്ചാൽ നിങ്ങൾ ഇനി ട്രാൻസ്ജൻഡറെ മാറ്റി നിർത്തില്ല !

Transgender Malayalam Story

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്
തന്റെ മാറിടം ക്രമാതീതമായി വളര്‍ന്നു
വരുന്നത് ഞാന്‍ തന്നെ ശ്രദ്ധിച്ചുതുടങ്ങിയത്..

മാറിടത്തിന് തന്റെ കൂട്ടുകാരിലൊന്നും
കാണാത്ത ഒരു തടിപ്പും തുടിപ്പും ..
ദിവസങ്ങൾ കഴിയുന്നതോടൊപ്പം അതിന്റെ വളർച്ചയും കൂടിക്കൂടിവന്നു..

ആദ്യമൊന്നും കാര്യമായെടുക്കാതിരുന്ന അമ്മയും പിന്നീടാണത് ശ്രദ്ധിച്ചു തുടങ്ങിയത്…

ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍ ഞെക്കിയും ഉഴിഞ്ഞും പരിശോധന നടത്തുമ്പോഴും
പ്രത്യേകിച്ചൊന്നും തോന്നിയില്ല..

പക്ഷേ…. ഡോക്ടര്‍ ഒാപ്പറേഷനെന്നും ലക്ഷങ്ങളെന്നും പറയുമ്പള്‍ അമ്മ കരയുന്നുണ്ടായിരുന്നു…

സ്ക്കൂളിലെ കുട്ടികളെല്ലാം തന്നെ
ശ്രദ്ധിച്ചു തുടങ്ങി..
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെക്കാന്‍
ശ്രമിച്ചിട്ടും തന്റെ മാറിടം പുറത്തേക്ക് തള്ളിനിന്നു…
കുട്ടികള്‍ തമ്മില്‍ തമ്മില്‍ അടക്കം പറഞ്ഞു..
തന്റെ അടുത്തിരിക്കാന്‍ പോലും മടിച്ചു..

പുരുഷനായി ജനിച്ചിട്ടും പാതി സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്ന തന്നെ പലരും ആശ്ചര്യത്തോടെ നോക്കി നിന്നു..
സുഹൃത്തുക്കൾ വിട്ടകന്നു..
ചിലരെന്നെ അറപ്പോടെ നോക്കി..

നാട്ടിലും തീർത്തും ഒറ്റപ്പെട്ടു..
ചിലർ പരിഹസിച്ചു ചിരിച്ചു..
പാടത്ത് ഒരുമിച്ച് കളിച്ചിരുന്നവരും അമ്പലക്കുളത്തിൽ ഒരുമിച്ചു
കുളിച്ചിരുന്നവരും അകറ്റി നിർത്തി..

ചിലർ ആശ്വസിപ്പിച്ചു..
ആശ്വസിപ്പിക്കാൻ ചേർത്തുപിടിച്ച
ചിലരുടെ കൈകൾ തോളിൽ നിന്നും മാറിടത്തിലേക്ക് നീണ്ടു..

സഹികെട്ട് ഒമ്പതാം ക്ലാസിൽ വച്ച്
പഠനം നിർത്തി..
പുറത്തിറങ്ങാൻ മടിച്ച് വീട്ടിൽ തന്നെ
അടിഞ്ഞു കൂടി..
ആണിന്റെയും പെണ്ണിന്റയും ലക്ഷണങ്ങൾ ഒരേസമയം ശരീരത്തിൽ വളർന്നുകൊണ്ടേയിരുന്നു..

അമ്മയുടെ കണ്ണുനീർ വറ്റിവരണ്ട്
അത് വെറുപ്പിൽ എത്തി നിന്നു..
ഒളിഞ്ഞും തെളിഞ്ഞും പലവട്ടം ഒന്ന്
ചത്തു കിട്ടിയിരുന്നെങ്കിലെന്ന അമ്മയുടെ വാക്ക്
കാതുകളെ കീറിമുറിച്ചു കൊണ്ടിരുന്നു..

പെട്ടെന്ന് മനസ്സിലേക്കോടി വരുന്ന
അമ്മയുടെ കുട്ടിക്കാലത്തെ സ്നേഹോര്‍മ്മകള്‍
ആത്മഹത്യാശ്രമങ്ങളെയെല്ലാം
പാതിയിൽ മുറിച്ചു….

പെറ്റ അമ്മക്ക് പോലും തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ ചിരിക്കാനാണ് തോന്നിയത്..

നീ എന്റെ വയറ്റിൽ തന്നെ പിറന്നു
പോയല്ലോടാ അസത്തേ.. എന്ന
അമ്മയുടെ പ്രാക്ക് കേട്ടിട്ടുപോലും
ഒന്നും തോന്നാത്ത വിധം മരവിച്ചു
പോയിരുന്നു മനസ്സ്..

ഭക്ഷണത്തിലെ രുചി മാറ്റവും മണവും തിരിച്ചറിഞ്ഞപ്പോൾ തുപ്പിക്കളഞ്ഞ്
ചോറ്റുപാത്രം അമ്മയുടെ നേർക്ക്
തന്നെ നീക്കിവെച്ച്
ഞാൻ ഒരു പാഴ്ജന്മമായി അമ്മക്ക് തോന്നുന്നുണ്ടെങ്കിൽ ചാവേണ്ടത്
ഞാനല്ല .. ഒരു പൂർണ്ണ കുഞ്ഞിന് ജന്മം
നൽകാന്‍ കഴിവില്ലാതെ പോയ
അമ്മ തന്നെയാണെന്നും
സ്വന്തം പെറ്റ തള്ളക്ക് അംഗീകരിക്കാനാകാത്ത മകനെ സമൂഹം അംഗീകരിക്കാത്തതിൽ
തെറ്റ് പറയാനാവില്ലെന്നും പറഞ്ഞുകൊണ്ട്
ഞാൻ അകത്തേക്ക് കയറിപ്പോയി..

ഒരു കൗതുകത്തിന് അലമാരയിൽ ഇരുന്ന അമ്മയുടെ സാരിയും ബ്ലൗസുമണിഞ്ഞ്
മുഖത്ത് കുറച്ചു ചായവും പൂശി
കണ്ണാടിയിലേക്ക് നോക്കുമ്പോൾ എനിക്ക്
തന്നെ തോന്നിപ്പോയി.. എന്നെയും കാണാൻ
ഒരു ചന്തം ഒക്കെയുണ്ടെന്ന്…

അമ്മ പണം സൂക്ഷിക്കാറുള്ള
അളുക്കുപാത്രത്തിൽ കയ്യിട്ട്
കയ്യിൽ തടഞ്ഞ നോട്ടുകൾ ചുരുട്ടിപ്പിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ എവിടേക്കെങ്കിലും
ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു എന്ന ഭാവത്തിലപ്പുറം ഒന്നും അമ്മയുടെ മുഖത്ത് എനിക്ക് കാണാനായില്ല..

ലക്ഷ്യബോധമില്ലാതെ ആദ്യം കണ്ട
ട്രെയിനിൽ കയറിപ്പറ്റുമ്പോൾ മനസ്സും
ലക്ഷ്യവും ശൂന്യമായിരുന്നു…

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തനിക്ക് തന്റെ മുമ്പിലിരിക്കുന്ന ഒരു യാത്രക്കാരന്റെ
ചുറ്റും നിന്ന് കൈകൊട്ടി പാട്ടുപാടുന്ന
കുറച്ചു പേരെ കണ്ടപ്പോൾ അവരും തന്റെ വർഗത്തിൽ പെട്ടവരാണെന്ന് മനസ്സിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടിവന്നില്ല..

ഹിന്ദിയില്‍ പാട്ടുപാടുന്ന അവരുടെ
ഗോഷ്ടികളും ചേഷ്ടകളും യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും
തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

കാരണം സമൂഹം ഇത് അർഹിക്കുന്നുണ്ട്..
ഞങ്ങളെ സമൂഹം സൃഷ്ടിച്ചതാണ്…
ഞങ്ങളും മനുഷ്യജന്മങ്ങളാണ്..
ഞങ്ങൾക്ക് ഒരു വേർതിരിവ് സൃഷ്ടിച്ചത്
സമൂഹം തന്നെയാണ്…

അവർ ട്രെയിനിൽ നിന്നും ഇറങ്ങി
പോകുമ്പോൾ അവരുടെ കൂടെ താനും ഇറങ്ങിയത് തികച്ചും യാന്ത്രികമാണ്…

തന്നെ തിരിച്ചറിഞ്ഞ അവർ തന്നെ
കൂടെ കൂട്ടാൻ ഒരുങ്ങിയപ്പോൾ ആദ്യമൊന്ന് മടിച്ചതും സത്യമാണ്..

പക്ഷേ…

പുരുഷനെയും സ്ത്രീയെയും അനുഗ്രഹിക്കുവാനും ശപിക്കാനുമുള്ള
വരം ഭഗവാൻ നൽകിയവരാണ് ഞങ്ങളെന്നും
ഈ രാജ്യത്തിന്റെ ശക്തമായ പാരമ്പര്യം
പേറുന്ന ചരിത്രമുള്ള ഒരു വിഭാഗമാണ് ഞങ്ങളെന്നും അവര്‍ പറഞ്ഞപ്പോൾ അഭിമാനമാണ് തോന്നിയത്..

റീറ്റ് എന്ന ചടങ്ങില്‍ വെച്ച് ജോഗ്ജനം എന്ന സാരിയുടുപ്പിച്ച് ഞങ്ങളുടെ സമൂഹത്തിന്റെ അടയാളമായ ദുപ്പട്ടയും അണിയിച്ച് കരഘോഷത്തോടെ എന്നെ അവര്‍ സ്വീകരിക്കുമ്പോൾ അവിടെ ഞാൻ വീണ്ടും പുനർജനിക്കുകയായിരുന്നു…

വെറുപ്പും അറപ്പും വിദ്വേഷവും
ഇല്ലാത്തൊരു ലോകത്ത്…
ഞങ്ങളുടേതായ ലോകത്ത്…

ഇവിടെ എനിക്ക് സ്നേഹിക്കാനറിയുന്ന
ഒരുപാട് ബന്ധുക്കളണ്ട്…
സുഹൃത്തുക്കളുണ്ട്…

മനുഷ്യനെ മനുഷ്യനായി കാണാന്‍
കഴിയാത്ത നിങ്ങളിലെ
ചിലര്‍ മാറി ചിന്തിക്കുന്നത് വരെ
നിങ്ങള്‍ക്കിടയിലെ നരകത്തേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഞങ്ങള്‍ക്കിടയില്‍
മാത്രമുള്ള ഈ സ്വര്‍ഗത്തേയാണ്…..

( ഇതൊരു എഴുത്ത് മാത്രമാണ്..
കണ്ടും കേട്ടും അറിഞ്ഞ
ചില സത്യങ്ങളിൽ നിന്ന്..)

,
, ✍️✍️ ശിഹാ കിഴിശ്ശേരി

4.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!